29.1.07

രാത്രിഞ്ചരന്മാര്‍

ദേശീയപാതയിലൂടെ പോകുന്ന ലോറിക്കാരുടെ സദാചാരപരിശോധനനടത്തലായിരുന്നു രാത്രികാലങ്ങളില്‍ അവരുടെജോലി.

പാതിരായ്ക്കുശേഷം അവര്‍ വിജനമായ അങ്ങാടിയിലെ ബസ്‌സ്റ്റോപ്പിന്‌ പുറകില്‍ ഒത്ത്‌കൂടും ഒരാള്‍സ്ത്രീവേഷം ധരിച്ച്‌ ലോറിക്ക്‌ കൈകാണിക്കും ഏതെങ്കിലും ലോറിനിര്‍ത്തിയാല്‍ ഒളിഞ്ഞിരിക്കുന്ന മറ്റുള്ളവര്‍ ലോറിക്ക്‌ നേരെ തുരുതുരാകല്ലെറിയും.

ലോറിക്കാര്‍ പ്രത്യാക്രമണത്തിനൊരുങ്ങിയാല്‍ എല്ലാവരും നാലുപാടും ഓടും.ഒടുക്കം എല്ലാവരും പള്ളിമുറ്റത്ത്ചെന്നെത്തും.

അന്നും പാതിരായ്ക്ക്‌ അവര്‍ ഒത്തുകൂടി മാനു സാരിയുടുത്ത്‌ മുഖം മറച്ച്‌ ഒരുലോറിയുടെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിലേക്ക്‌ കൈ കാണിച്ചു.
ലോറിമുന്നില്‍തന്നെനിര്‍ത്തി.
ഉടനെ കല്ലുമഴയെന്നോണം ലോറിക്ക്‌ നേരെ കല്ലുകള്‍പാഞ്ഞുവന്നു.അതിലൊന്ന് ലോറിയുടെഗ്ലാസ്‌ തകര്‍ത്ത്‌ ഡ്രൈവരുടെനെറ്റിയില്‍ പതിച്ചു. ഡ്രൈവര്‍ ജാക്കിലിവറുമായിചാടിയിറങ്ങി.

എല്ലാവരും ഓടി പക്ഷെ ഓട്ടത്തിനിടക്ക്‌ മാനുവിന്റെ സാരി ബസ്സ്‌ സ്റ്റോപ്പിനടുത്ത ചീനിമരത്തിന്റെ കൊമ്പില്‍കൊളുത്തി മാനുപുറകോട്ട്‌ മലര്‍ന്നുവീണു.
തിരിഞ്ഞുനോക്കുമ്പോള്‍പുറകില്‍ ജാക്കിലിവറുമായി ഡ്രൈവര്‍ ഓടിവരുന്നു.
കുടുങ്ങിയസാരി ഒരുവിധം ഊരി എറിഞ്ഞവന്‍ എണീറ്റോടി.ഓട്ടത്തിനിടയിലാണ്‌ അവനാസത്യം മനസ്സിലായത്‌.
സാരിക്കൊപ്പം താനുടുത്തിരുന്ന മുണ്ടും ഊരീറിയപ്പെട്ടിരിക്കുന്നു.
അര്‍ദ്ധനഗ്നനായതും ഡ്രൈവര്‍ അടുത്തെത്താനായതും അവന്റെ ഓട്ടത്തിന്റെ ദിശതെറ്റിച്ചു.ഓടിയത്‌ അടക്ക കച്ചവടക്കാരനായ ഹൈദര്‍സ്‌ കാക്ക ഉണക്കാനിട്ട അടക്കയിലൂടെ!

വീല്‍ഷ്യുചവിട്ടിയപോലെ അടക്കയില്‍ ചവിട്ടിയ മാനു നിരങ്ങി മൂക്ക്‌ കുത്തിവീണു.
പുറകെ വന്നഡ്രൈവറും അടക്കയില്‍ചവിട്ടി നിരങ്ങി അവിടത്തന്നെ വീണു.
ഡ്രൈവറുടെ ഒരുകൈ മാനുവിന്റെ ഷര്‍ട്ടില്‍തട്ടി അയാളതില്‍ പിടിയിട്ടു.
കുതറി എണീറ്റ മാനു ജീവനും കൊണ്ടോടി.
പക്ഷെ ഷര്‍ട്ട്‌ ഡ്രൈവറുടെകയ്യില്‍തന്നെയായി.
നഗ്നനായിട്ടും മാനു ഇടം വലം നോക്കാതെ ഓടി ഏതോ വീട്ടുമുറ്റത്ത്‌ കൂടെ.പുറകില്‍ നിന്നും ആരോ "കള്ളന്‍...കള്ളന്‍..." എന്ന് വിളിച്ചുപറയുന്നത്‌ കൂടികേട്ടതോടെ ഓട്ടത്തിന്റെ വേഗത വീണ്ടും കൂടി.

കല്ലെറിഞ്ഞോടിയബാക്കിയുള്ളവര്‍ പതിവുപൊലെ പള്ളിമുറ്റത്ത്‌ എത്തിച്ചേര്‍ന്നു.മാനുവിനെമാത്രം കാണുന്നില്ല.അവന്‍ നേരെ വീട്ടില്‍പോയിരിക്കുമെന്ന് എല്ലാവരും കരുതിനില്‍ക്കെ ആളുകള്‍ ടോര്‍ച്ചടിച്ച്‌ നാലുപാടും ഓടുന്നതവര്‍ കണ്ടു.
"എന്താ?" ടോര്‍ച്ചുമായി വന്ന മൊയ്തീന്‍ കാക്കയോടവര്‍ ചോദിച്ചു.
"കള്ളന്‍!...അടിവസ്ത്രം മാത്രംധരിച്ച്‌ എണ്ണതേച്ച ഒരുത്തന്‍ അബു ഹാജിയുടെ മുറ്റത്ത്‌ കൂടെ ഓടി..."അതും പറഞ്ഞുകൊണ്ട്‌ അയാള്‍ടോര്‍ച്ചും തെളിച്ചുകൊണ്ട്‌ ഓടി അയാള്‍ കള്ളനെ വിടാനുള്ളഭാവമില്ല.
"നമ്മളൊക്കെ ഇവിടെ യുള്ളപ്പോള്‍ ഈസമയത്ത്‌ ഇവിടെ കള്ളനോ?എന്നാലവനെ പിടിച്ചിട്ട്‌ തന്നെ കാര്യം."എല്ലാവരും കള്ളനെപിടിക്കാനിറങ്ങി.
ആരോവിളിച്ചുപറഞ്ഞു."അവന്‍ പാടത്തേക്കാ ഓടിയത്‌."
എല്ലാവരും പാടത്തേക്കോടി.അരിച്ചുപെറുക്കി. ആരേയും കണ്ടെത്തിയില്ല.
"വെറുതെ ഓരോരുത്തരുടെ തോന്നലാണ്‌.പട്ടി ഓടിയാലും പറയും കള്ളനാണെന്ന്".എന്നും പറഞ്ഞ്‌ എല്ലാവരും വീട്ടിലേക്ക്‌ പോയി.
ഓടിത്തളര്‍ന്ന മാനു ആരും കാണാതെ ഒരുവിധം പള്ളിമുറ്റത്തെത്തി.ആരുമില്ല എല്ലാവരും പോയിരിക്കുന്നു.അവന്‍പള്ളിയിലെ മൂത്രപ്പുരയുടെ പടിയിലിരുന്നു. ക്ഷീണംകാരണം ഉറങ്ങിപ്പോയി.
പിറ്റേന്ന് രാവിലെ പള്ളീയിലെത്തിയവര്‍ ആകാഴ്ചകണ്ട്‌ ഞെട്ടി.പള്ളിമൂത്രപ്പുരയുടെപടിയില്‍ ഒരുത്തന്‍ നഗ്നനായി ഉറങ്ങുന്നു!.
കൂടിനിന്നവരില്‍ നിന്നും പ്രായം കൂടിയ ഒരാള്‍പര്‍ഞ്ഞു "ഇത്‌ നമ്മളുടെ ഹയ്‌ദറിന്റെ മകനല്ലെ?രാത്രീല്‌ പള്ളീല്‍ കെടന്നൊറങ്ങര്‌ത്‌ന്ന്എത്രപറഞ്ഞാലും ഇവര്‌കേള്‍ക്കൂലാ! ജിന്ന് ചെയ്തപണിയാ മുമ്പും ഇത്‌പോലെ പലരേം മൂത്രപ്പുരേലും പള്ളിക്കാട്ടിലും ഒക്കെ കൊണ്ട്‌ പോയിട്ടിട്ടുണ്ട്‌."

മാനു കണ്ണ് തുറന്നുനോക്കുമ്പോള്‍ തന്നെ ആരൊക്കെയോപിടിച്ചുകൊണ്ടുപോകുന്നു. എന്തെങ്കിലും പറയാന്‍ കഴിയും മുമ്പ്‌ അവനെ രായീന്‍ മുസ്ലിയാരുടെ ഭ്രാന്ത്‌ ചികിത്സാകേന്ത്രത്തിലെ സെല്ലില്‍ അടച്ചിരുന്നു.

Comments:
ലോറിക്കാരുടെ സദാചാരം പരിശോധി ച്ചിട്ട്‌ ഞങ്ങളുടെ നാട്ടുകാറന്‍ മാനു വിന്‌ എന്ത്‌ പറ്റീന്ന് അറിയണ്ടെ?(ബ്ലോഗര്‌ മാനുവല്ലകേട്ടോ)
 
സാലിം പടിക്കലിലെ വിശേഷങ്ങള്‍ നന്നാവുന്നുണ്ട്‌. ഇനിയും പ്രതീക്ഷിക്കുന്നു. ഗള്‍ഫിലെവിടെയാണ്‌?
 
പടിക്കലേ,
ഇത്‌ ഇപ്പോഴാ കണ്ടത്‌.
ഇങ്ങനേം ആളുകള്‍ ഉണ്ടോ...ലോറീടെ സദാചാരം മാത്രമേ അവരു ടെസ്റ്റ്‌ ചെയ്യത്തൊള്ളൂ എന്ന് വിചാരിക്കാം അല്ലേ.....രാത്രി വെള്ള സാരി വട്ടം വന്നാല്‍ പ്രേതത്തിനെ മാത്രം പേടിച്ചാ മതിയായിരുന്നു..ഇനീപ്പോ കല്ലേറും പേടിക്കണം
 
സന്തോഷേ,ഏറനാടനേ നന്ദി. വായിച്ച്‌ കമന്റിട്ടതില്‍ വളരെസന്തോഷം. ബ്ലോഗില്‍ ഞാന്‍ പിച്ചവെക്കുന്നേ ഉള്ളൂ.കുഴപ്പങ്ങളെന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കണേ.പിന്നെ ഞാണ്‍ ബഹറിനിലാണ്‌
 
Post a Comment

Subscribe to Post Comments [Atom]





<< Home

This page is powered by Blogger. Isn't yours?

Subscribe to Posts [Atom]